വാഷിങ്ടൺ: 33 വർഷങ്ങളായി നിലനിന്നിരുന്ന സ്വമേധയാ ഉള്ള മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ട്, അമെരിക്ക ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയയിലെ ബുസാനിൽ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക മുന്നോടിയായാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പരിപാടികളുമായി പൊരുത്തപ്പെടേണ്ടതിൻറെ ആവശ്യകതയാണ് തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് പറയുന്നു.
യുഎസ് പരീക്ഷണങ്ങൽ നടത്താതെ നിൽക്കുമ്പോൾ ഇരു രാജ്യങ്ങളും അവരുടെ പരീക്ഷണ ശേഷികൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവുമധികം ആണവായുധങ്ങളുള്ളത് അമെരിക്കയ്ക്കാണ്. പിന്നാലെ റഷ്യയുമുണ്ട്. ചൈന പട്ടികയിൽ വളരെ പിന്നിലാണെങ്കിലും 5 വർഷത്തിനുള്ളിൽ ചൈന ഒപ്പമെത്തും.
ഈ സാഹചര്യത്തിൽ അമെരിക്ക നിയന്ത്രണം തുടർന്നാൽ തങ്ങൾ പിന്നിലായിപോവുമെന്നും ട്രംപ് വ്യക്തമാക്കി. ഇതനുസരിച്ച് പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പിന് ട്രംപ് നിർദേശം നൽകിയിട്ടുണ്ട്.
