തിരുവനന്തപുരം: സിപിഎം ഭരണസമിതി നൂറു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ നേമം സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തിയത്.
പ്രദേശത്ത് നാളുകളായി നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയായിരുന്നു. 34.26 കോടി രൂപ ലോൺ നൽകിയിട്ടുണ്ടെങ്കിലും തിരിച്ചടവ് വകയിൽ 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കിൽ ഈടായി രേഖയുള്ളു എന്നാണ് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരിക്കുന്നത്. പ്രതിമാസ നിഷേപക പദ്ധതിയിൽ ആകെ 10.73 കോടിരൂപ ലഭിക്കാനുണ്ട്.
എന്നാൽ 4.83 കോടിക്ക് മാത്രമേ ബാങ്കിൽ രേഖയുള്ളൂ. മുൻ സെക്രട്ടറിമാരായ എസ്. ബാലചന്ദ്രൻ നായർ 20.76 കോടി രൂപയുടെയും എ.ആർ.രാജേന്ദ്ര കുമാർ 31.63 കോടിയും എസ്.എസ്. സന്ധ്യ 10.41 കോടിയും ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തൽ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് ഇഡിയുടെ റെയ്ഡ് വലിയ തിരിച്ചടിയാണ്.
