വാഷിങ്ടൺ: ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ചവരിൽ ഒരാളും നൊബേൽ ജേതാവുമായ അമെരിക്കൻ ശാസ്ത്രജ്ഞൻ ജയിംസ് വാട്സൺ(97) അന്തരിച്ചു. 1953 ൽ ഡിഎൻഎയുടെ ഡബിൾ ഹലിക്സ് കണ്ടുപിടിച്ചു.
ഇതിന് 1962-ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിനും മൗറിസ് വിൽക്കീൻസിനുമൊപ്പം ജയിംസ് വാട്‌സന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനംലഭിച്ചു.
എന്നാൽ വംശത്തെയും ലൈംഗികതയെയും കുറിച്ചുള്ള അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ വാട്സൻറെ പ്രശസ്തിക്കും സ്ഥാനത്തിനും വലിയ കോട്ടം വരുത്തി.
ഒരു ടിവി പ്രോഗ്രാമിൽ, കറുത്തവർക്കും വെള്ളക്കാർക്കും ഇടയിൽ ശരാശരി ഐക്യുവിൽ വ്യത്യാസം വരുത്തുന്ന ജീനുകളെക്കുറിച്ചുള്ള അവകാശവാദങ്ങളുന്നയിച്ചത് വലിയ വിമർശനത്തിന് വഴിവച്ചു. 1928-ൽ ഷിക്കാഗോയിലായിരുന്നു വാട്‌സൻറെ ജനനം.
ഇംഗ്ലണ്ടിൽ കേംബ്രിജിലായിരുന്നു ഡിഎൻഎ ഘടനയേക്കുറിച്ചുള്ള അദ്ദേഹത്തിൻറെ ഗവേഷണം. ഇരുപത്തരണ്ടാം വയസിൽ പിഎച്ച്ഡി പൂർത്തിയാക്കി. ജീവതന്മാത്രാശാസ്ത്രം അഥവാ മൊളിക്യുലാർ ബയോളജി എന്ന മേഖലയിലാണ് വാട്‌സൻറെ സംഭാവനകൾ.
