ഇടുക്കി: വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ഇളംദേശം വട്ടവനാപ്പറമ്പിൽ ലിജോ ജോയിയാണ്(17) മരിച്ചത്. ശനിയാഴ്ച രാത്രി 8.30-ന് ഇളം ദേശത്ത് വെച്ചാണ് അപകടം നടന്നത്. മുന്നിൽ പോയ തടി ലോറിയെ ഓവർ ടേക്ക് ചെയ്തു വന്ന കാർ റോഡിലൂടെ നടന്നുപോയ ലിജോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തൊടുപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കലയന്താനി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. പിതാവ് – ജോയി, അമ്മ – ലൗലി. സഹോദരൻ ലിൻജോ. സംസ്കാരം കലയന്താനി സെൻ്റ് മേരീസ് പള്ളിയിൽ നടത്തി. സംസ്കാര ശുശ്രൂഷകൾക്ക് പള്ളി വികാരി റവ. ഡോ. ജോർജ്ജ് താനത്തുപറമ്പിൽ, ഫാദർ ആൻ്റണി പുലിമലയിൽ തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു. ബന്ധുക്കളും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
വീതി കുറവുള്ള റോഡിലൂടെ വാഹനങ്ങൾ അമിത വേഗതയിൽ പോകുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അശ്രദ്ധമായി ഡ്രൈവിങ്ങ് നടത്തി ഇതര വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ജീവഹാനി വരെ സംഭവിക്കുന്ന അപകടങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമം കർശനമാക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് ജനങ്ങളുടെ അഭ്യർത്ഥന. മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുത് സൃഷ്ടിക്കുന്ന നിയമത്തിൽ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
