ന‍്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വിസ് ആപ്ലിക്കേഷൻ മുഖാന്തരം പ്രതികൾ രഹസ‍്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവച്ചതായാണ് പുറത്തുവരുന്ന വിവരം. സ്ഫോടനം നടത്തേണ്ടത് എവിടെയാണെന്നത് ഉൾപ്പെടുന്ന മാപ്പുകൾ, ആക്രമണ രീതികൾ, ബോംബ് നിർമാണത്തിനുള്ള നിർദേശങ്ങൾ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ പ്രതികൾ പങ്കുവച്ചത് ഈ ആപ്പ് വഴിയാണ്. കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ‍്യം ചെയ്തതിൽ നിന്നുമാണ് ഈ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഡോ. ഉമർ നബി, ഡോ. മുസമിൽ, ഡോ. ഷഹീൻ സയീദ് എന്നിവർ ഈ ആപ്പ് ഉപയോഗിച്ചതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.
