തിരുവനന്തപുരം: സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വീതം പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ നടപ്പാക്കൂ എന്ന് സംസ്ഥാന സർക്കാർ. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടേതെന്ന പേരിൽ വിവിധയിടങ്ങളിൽ വിതരണം ചെയ്യുന്ന അപേക്ഷകൾ വ്യാജമാണെന്നും സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കമ്മീഷന് പരാതി ലഭിച്ചതിനു പിന്നാലെയാണ് സർക്കാർ വിശദീകരണം നൽകിയത്. മറ്റൊരു ധനസഹായവും ലഭിക്കാത്ത സാധാരണക്കാരായ 35 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന സ്ത്രീ സുരക്ഷാ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള സാധാരണ കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം.
