തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്വർണ വ‍്യാപാരി ഗോവർദ്ധൻറെ മൊഴി പുറത്ത്. കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്നാണ് ഗോവർദ്ധൻറെ മൊഴിയിൽ പറയുന്നത്. സ്വർണം വാങ്ങുന്നതിന് ഡെപ്പോസിറ്റായി ഒന്നരക്കോടി രൂപ നൽകിയതിൻറെ തെളിവുകളും പ്രത‍്യേക അന്വേഷണ സംഘത്തിൻറെ മുന്നിൽ ഗോവർദ്ധൻ ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പങ്കജ് ഭണ്ടാരിയെയും ഗോവർദ്ധനെയും പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ ഇരുവരെയും ഉടനെ കസ്റ്റഡിയിൽ വാങ്ങും. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്നും കൊണ്ടുപോയ സ്വർണപ്പാളികൾ വേർതിരിച്ചെടുത്തത് പങ്കജ് ഭണ്ടാരിയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട് ക്രിയേഷൻസിലാണെന്നാണ് എസ്ഐടി കരുതുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ടാരിയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നാണ് സൂചന.
