എറണാകുളം: ശബരിമല സ്വർണ മോഷണ കേസിൽ അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ്. കൊച്ചി ഇഡി യൂണിറ്റ് ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഡൽഹി ഇഡി ഡയറക്‌ട്രേറ്റിന് കത്തയച്ചു. തിങ്കളാഴ്ചയോടെ അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങെനെയെങ്കിൽ തിങ്കളാഴ്ചയോ ചെവ്വാഴ്ചയോ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തേക്കും. അന്വേഷണത്തിന്‍റെ ആദ‍്യ ഘട്ടമെന്ന നിലയ്ക്ക് നിലവിൽ ജയിലിലുള്ള പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും കേസിലെ എഫ്ഐആറും പ്രത‍്യേക അന്വേഷണ സംഘം ഇഡിക്ക് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസമാണ് ശബരിമല സ്വർണക്കൊള്ള കേസ് ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടത്. കേസ് കൈമാറരുതെന്ന എസ്ഐടിയുടെ എതിർപ്പ് കോടതി തള്ളുകയായിരുന്നു. ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയാലാണ് കോടതി വിധി പറഞ്ഞത്. എന്നാൽ മുഴുവൻ രേഖകളും കൈമാറാനാവില്ലെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിലപാട്. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്ഐടിയുടെ നിലപാട്.
