ഇടുക്കി: നെടുംകണ്ടം മുൻ പഞ്ചായത്ത് സെക്രട്ടറിയോടും അക്കൌണ്ടന്റിനോടുമാണ് പണം അടയ്‌ക്കാൻ നിർദേശിച്ചിരിയ്ക്കുന്നത്. ഇരുവരും ചേർന്ന് പലിശ ഉൾപ്പടെ 26 ലക്ഷത്തോളം രൂപ തിരികെ അടയ്ക്കണം.
ബില്ലുകളിലും ചെക്കുകളിലും കൃത്രിമത്വം കാണിച്ചാണ് മുൻ നെടുംകണ്ടം പഞ്ചായത്ത് അക്കൌണ്ടന്റ് പി ബി ബിനോയി, സെക്രട്ടറി സുനിൽ സെബാസ്ട്യൻ എന്നിവർ തട്ടിപ്പ് നടത്തിയത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വൈദ്യുതി ബില്ല് തുകയിൽ അടക്കം കൃത്രിമത്വം കാണിച്ചു. 750 രൂപയുടെ യഥാർത്ഥ ബില്ല് 8750 രൂപ ആക്കി ചെക്ക് മാറിയാണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ ആകെ 21, 96,074രൂപ ക്രമ വിരുദ്ധമായി ചെലവഴിച്ചു. സംഭവത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ഫിനാൻസ് മാനേജ്‍മെന്റ് ഇൻസ്പെക്ഷൻ വിഭാഗം അന്വേഷണം നടതിയതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. നഷ്ടമായ തുക 18 ശതമാനം പലിശ ഉൾപ്പടെ ആകെ 25,91,368 രൂപ തിരികെ അടയ്ക്കണം.
മുൻ പഞ്ചായത് ഭരണ സമിതിയുടെ കാലത്ത് ആണ് തട്ടിപ്പ് അരങ്ങേറിയത്. ബിനോയിക്കെതിരെ നെടുംകണ്ടം പോലീസിൽ നിലവിലുള്ള കേസിൽ സുനിൽ സെബാസ്ട്യനെയും പ്രതി ചേർക്കണമെന്നും ജോയിന്റ് ഡയറക്ടർ ട്രീസ ജോസ് ഉത്തരവിട്ടിട്ടുണ്ട്. അതേ സമയം തട്ടിപ്പ് നടത്തിയ രണ്ട് ഉദ്യോഗസ്ഥരും ഇപ്പോഴും സർവ്വിസിൽ തുടരുകയാണ്.
