തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മൂന്നു വർഷം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ മന്ത്രിയും എംഎൽഎയുമായ ആൻറണി രാജുവിനെതിരേ നടപടിക്കൊരുങ്ങി ബാർ കൗൺസിൽ. ആൻറണി രാജുവിനെതിരേ ബാർ കൗൺസിൽ സ്വമേധയാ കേസെടുത്തേക്കും. അടുത്ത ബാർ കൗൺസിലിൽ ആയിരിക്കും ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.
ആൻറണി രാജുവിൻറെ നടപടി നാണക്കേടുണ്ടാക്കുന്നുവെന്നും തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചത് അതീവ ഗുരുതരമാണെന്നും ബാർ കൗൺസിൽ പ്രസിഡൻറ് റ്റി.എസ് അജിത് മാധ‍്യമങ്ങളോട് പ്രതികരിച്ചിരുന്നു.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആൻറണി രാജുവിനെതിരേയുള്ള കേസ്.
അഭിഭാഷകനായ ആൻറണി രാജു കേസിലെ തൊണ്ടി മുതലായ അടിവസ്ത്രം മാറ്റി നൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. ഐപിസി 120 ബി, 201, 409, 34 എന്നി വകുപ്പുകൾ കോടതിയിൽ തെളിഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ് ആൻറണി രാജു.
ഒന്നാം പ്രതി കോടതി ജീവനക്കാരനായ ജോസാണ്. ആൻറണി രാജു ജോസുമായി ഗൂഢാലോചന നടത്തി തൊണ്ടിമുതൽ പുറത്തെടുത്ത് അതിൽ കൃത്രിമത്വം വരുത്തി. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകൻറെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.
