കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസിൽ തന്നെയും കക്ഷി ചേർക്കണമെന്ന ആവശ്യവുമായി പരാതിക്കാരി. മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തൻറെ ഭാഗം കൂടി കേൾക്കണമെന്നും പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടു.
ബുധനാഴ്ച രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇത്തരമൊരു ആവശ്യവുമായി പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണെന്നും ഹർജിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചിരിക്കുന്നത്.
കക്ഷി ചേരാനുള്ള ആവശ്യം കോടതി പരിഗണിച്ചാൽ അതിജീവിതക്ക് പറയാനുള്ള കാര്യം കോടതിയെ അറിയിക്കാൻ സാധിക്കും. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മിൽ ഉണ്ടായതെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ പറയുന്നത്. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിൻറെ വാദം. ജാമ്യ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും. ഗർഭഛിദ്രത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻറെ പ്രധാന വാദം.
