തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തിലൂടെ കടന്നു പോകുന്ന മൂവാറ്റുപുഴ പുനലൂർ സംസ്ഥാന ഹൈവേയിലെ നെല്ലാപ്പാറ കുരിശുപള്ളിക്കു സമീപമുണ്ടാകുന്ന അപകടങ്ങളിൽ ത്രിതല പഞ്ചായത്ത് അധികാരികൾ മുതൽ എം എൽ എ, എം പി വരെയുള്ള ജനപ്രതിനിധി കൾ അനുവർത്തിക്കുന്ന നിഷ്ക്രിയത്വം വെടിയണമെന്ന് കേരളാ കോൺഗ്രസ് എം കരിങ്കുന്നം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിന്റെ നിർമാണഘട്ടത്തിൽ തന്നെ വളവുകൾ നിവർക്കാത്തതുൾപ്പെടെ പല അപാകതകളും അന്ന് മന്ത്രിയായിരുന്ന എം എൽ എ യെ നിവേദനത്തിലൂടെ ചൂണ്ടി കാണിച്ചിട്ടും ചെവിക്കൊള്ളാൻ തയാറായില്ലന്നു മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
കഴിഞ്ഞ പന്ത്രണ്ടു വർഷമായി നൂറിലധികം അപകടം സംഭവിച്ചിട്ടും ഇതൊന്നും അറിഞ്ഞഭാവം നടിക്കാത്ത എം എൽ എ യും എം പി യും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചതിനു ശേഷം ഉത്തരവാദിത്വം നിറവേറ്റത്ത ജനപ്രതിനിധികൾ നാടിന്റെ ശാപമാണെന്നും ഇവർക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ബേബി ഇടത്തിൽ അധ്യക്ഷത വഹിച്ച യോഗം നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു.
ഷാനി ബെന്നി, അഡ്വ. ബിനു തോട്ടുങ്കൽ, ബെന്നി വാഴചാരിക്കൽ,സ്റ്റീഫൻ ചേരിയിൽ, ജോസ് കളരിക്കൽ, ബാബു ചൊള്ളാനി, സ്റ്റീഫൻ പുറമടത്തിൽ, ജെയിംസ് കച്ചിറ, ജോസഫ് പനംതാനംപറമ്പിൽ, ബിജു ജോൺ ടോമി മലേപറമ്പിൽ,സിജോ തറപ്പിൽ, ബേബി ആലുങ്കൽ,ജെയ്സൺ കട്ടക്കയം, സാബു നരിക്കുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു.
