കൊച്ചി: മന്ത്രി വീണ ജോർജിന് നേരെ നടന്ന യൂത്ത് കോൺഗ്രസിൻറെ സമരരീതിയെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. റീത്ത് വെയ്ക്കലും മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരവും ഞങ്ങളുടെ രീതിയല്ലെന്ന് സതീശൻ പറഞ്ഞു. മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെയ്ക്കാൻ പറയലല്ല എൻറെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. തൻറെ ഔദ്യോഗിക വസതിയായ കൻറോൺമെൻറ് ഹൗസിലേക്കും പറവൂരിലെ സ്വകാര്യ വസതിയിലേക്കും ഡിവൈഎഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. അന്ന് അത് ചെയ്തത് മന്ത്രിമാരുടെ നിർദേശത്തോടെയായിരുന്നോയെന്ന് സതീശൻ ചോദിച്ചു. ചെടിച്ചട്ടികൾ തകർക്കുകയും പറവൂരിലെ വീട്ടിൽ തന്നെ കാണാൻ വന്നവരെ മർദിക്കുകയും ചെയ്തു. ആക്രമണം നടത്തിയവർക്കെതിരെ കേസെടുക്കുന്നതിന് പകരം വീടിനകത്ത് ഉണ്ടായിരുന്നവർക്കെതിരെയും, നിവേദനം നൽകാൻ വന്നവർക്കെതിരെയുമാണ് അന്ന് ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേസെടുത്തതെന്നും സതീശൻ പറഞ്ഞു.
