ന്യൂഡൽഹി: പ്രചാരണത്തിനുള്ള ദിവസങ്ങൾ പരിമിതപ്പെടുത്തി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ തെരഞ്ഞെടുപ്പു കമ്മിഷനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ദുഃഖവെള്ളി, വിഷു, ഈസ്റ്റർ ഇവയെല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുൻപായി വരുന്നു. അതിനാൽ തന്നെ സ്ഥാനാർഥികൾക്ക് പ്രചരണം നടത്താൻ ലഭിക്കുന്നത് വെറും പത്ത് ദിവസം മാത്രമാണ്.
എന്നാൽ വോട്ടെണ്ണൽ മേയ് നാലാം തീയതിയാണ്. കോൺഗ്രസ് പ്രധാനമായും മത്സരിക്കുന്ന കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഇത്രയും നേരത്തെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് സമയം വെട്ടികുറയ്ക്കാനും കോൺഗ്രസിൻറെ പ്രചാരകരായ നേതാക്കന്മാർക്ക് പരിമിതി ഏർപ്പെടുത്താനും വേണ്ടിയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും തീയതികളുടെ കാര്യത്തിൽ ഇത്തരം സമീപനങ്ങൾ കണ്ടിട്ടുണ്ട്. നാലുദിവസം നീട്ടിവെച്ചതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഒന്നും സംഭവിക്കാനും പോകുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഈ സമീപനത്തിൽ വളരെയേറെ ദുരൂഹതകൾ ഉണ്ട്. ഇത് കൊണ്ട് കോൺഗ്രസിന് ഭയം ഒന്നുമില്ല. കോൺഗ്രസ് തയ്യാറാണെന്നും 25 ദിവസം കഴിഞ്ഞാൽ കേരളത്തിൽ ഭരണം മാറുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ഭൂരിപക്ഷം സിറ്റിംഗ് എംഎൽഎമാരെയും ഉൾപ്പെടുത്തിയാണ് സിപിഎം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. അവരുടെ സ്ഥാനാർഥി പട്ടികയിൽ അത്ഭുതമോ പുതുമയോയില്ല. കഴിഞ്ഞ അഞ്ചുവർഷം കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നതിൽ ഭാഗമായവരാണ് അവരെല്ലാം. കടുത്ത ഭരണവിരുദ്ധവികാരം നേരിടുന്ന സർക്കാരാണ് കേരളത്തിലെ ഇടതുമുന്നണിയുടേതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
