ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തകർന്നടിഞ്ഞ് ഭരണ കക്ഷികൾ. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലേയും ഭരണ കക്ഷിയായ എൽഡിഎഫും ഡിഎംകെയും തൃണമൂൽ കോൺഗ്രസും തകർന്നടിയുന്ന കാഴ്ചയാണ്.
മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരും പരാജയ ഭീഷണിയിലാണ്. കേരളത്തിൽ ഇടതു കോട്ടകൾ പോലും തകർന്നടിഞ്ഞിരിക്കുകയാണ്. പിണറായിയുടെ ധർമ്മടത്തുപോലും ഭരണവിരുദ്ധ വികാരം ശക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 50,000ത്തിനു മുകളിൽ ഭൂരിപക്ഷവുമായി ജയിച്ചുകയറി പിണറായി ഇത്തവണ തുടക്കത്തിലെ പതറുന്ന കാഴ്ചയാണ് കണ്ടത്.
ആറ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴും ലീഡ് പിടിക്കാൻ പിണറായിക്ക് സാധിച്ചിരുന്നില്ല. ഏഴാമത്തെ റൗണ്ടിലാണ് അദ്ദേഹം മുന്നേറ്റം നടത്തിയത്. കൂടാതെ പല മന്ത്രിമാരും പിന്നിലാണ്. പലരും ഇതിനോടകം തോൽവി ഭയക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎൻഎയുടെ തകർച്ച ഞെട്ടിച്ചിരിക്കുകയാണ്.
എക്സിറ്റ് പോളിൽ വൻ മുന്നേറ്റം പ്രവചിച്ചിരുന്ന എൻഡിഎ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് 100 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിൽ 37, 537 വോട്ടിന് പിന്നിലാണ്. ടിവികെയുടെ വി.എസ്. ബാബുവാണ് ലീഡ് ചെയ്യുന്നത്. കൂടാതെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും അഞ്ചാം റൗണ്ടിൽ ലീഡ് പിടിക്കുകയായിരുന്നു.
