കൊച്ചി: വാണിജ്യ സിലിണ്ടർ വില വർധനയിൽ പ്രതിഷേധിച്ച് ബുധനാഴ്ച്ച ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കില്ല. മേയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻറ് അസോസിയേഷൻ അറിയിച്ചു. എൽപിജി നിയന്ത്രണം ഹോട്ടൽ മേഖലയെ വ്യാപകമായി ബാധിച്ചിരുന്നു. ഇതിനിടെയാണ് വിലവർധനവ് കൂടി പ്രാബല്യത്തിൽ വരുന്നത്. ഇത് ഹോട്ടലുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലേക്ക് നയിക്കുമെന്നാണ് അസോസിയേഷൻ പറയുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം ശക്തമാവുന്നത്. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടർ വില മൂവായിരം കടന്നു. ഇതോടെ ഹോട്ടൽ മേഖല കടുത്ത് പ്രതിസന്ധിയിലേക്കാണ് കടക്കുന്നത്. എന്നാൽ ഗാർഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.
