കൊച്ചി: ഓപ്പറേഷൻ നുംഖോറിൻറെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം താൻ അഞ്ച് വർഷമായി ഉപയോഗിക്കുന്നതാണെന്ന് നടൻ അമിത് ചക്കാലക്കൽ. അതിൻറെ എല്ലാ രേഖകളും തൻറെ കൈയിലുണ്ടെന്നും ആ രേഖകൾ കസ്റ്റംസിനു കൈമാറിയിട്ടുണ്ടെന്നും അമിത് വ്യക്തമാക്കി. വാഹൻ സൈറ്റ് പരിശോധിച്ചാൽ വിവരങ്ങൾ വ്യക്തമാക്കുമെന്നും അമിത് പറഞ്ഞു. മധ്യപ്രദേശ് രജിസ്ട്രേഷനിലുളള ലാൻഡ് ക്രൂസർ മാത്രമാണു തൻറേതെന്നും, മറ്റ് വണ്ടികൾ തൻറെ ഗ്യാരേജിൽ അറ്റകുറ്റപ്പണിക്കൾക്കായി കൊണ്ടുവന്നതാണെന്നും അമിത് പറഞ്ഞു. ഗാരേജിലുണ്ടായിരുന്ന ആറ് വാഹനങ്ങളുടെ ഉടമകളോട് രേഖകളുമായി എത്തുവാൻ പറഞ്ഞിട്ടുണ്ടെന്നും അമിത് വ്യക്തമാക്കി. രേഖകൾ സമർപ്പിക്കാൻ പത്തു ദിവസത്തെ സമയമാണ് അവർക്കു കസ്റ്റംസ് നൽകിയിട്ടുള്ളത്. പിടിച്ചെടുത്ത തൻറെ വാഹനം പത്ത് ദിവസത്തിനുളളിൽ തിരിച്ച് നൽകുമെന്ന് കസ്റ്റംസ് അറിയിച്ചതായും അമിത് പറഞ്ഞു.
