തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അനിൽ കുമാർ പ്രസിഡൻറായിരുന്ന സഹകരണ സംഘത്തിന് നോട്ടീസ് അയച്ച് പൊലീസ്. ഡയറക്റ്റർ ബോർഡിലെ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടും ആവശ്യപ്പെട്ടാണ് സെക്രട്ടറിക്ക് പൊലീസ് നോട്ടീസ് അയച്ചത്. 15 വർഷത്തോളം അനിൽ കുമാർ പ്രസിഡൻറായിരുന്ന സ്ഥാപനമാണ് വലിയശാല ടൂർ സൊസൈറ്റി. ഇവിടെ ആറു കോടിയോളം രൂപയുടെ ബാധ്യതയാണുളളത്.
ഈ പണം ആവശ്യപ്പെട്ട് കൊണ്ട് നിഷേപകർ എത്തിയതോടെ അനിൽ വലിയ മാനസിക സംഘർത്തിലേക്ക് പോവുകയായിരുന്നു. ഒപ്പം സഹകരണ വകുപ്പിൻറെ ഓഡിറ്റ് റിപ്പോർട്ടിൽ സ്ഥാപനത്തിൽ വൻ ക്രമക്കേടും സ്ഥാപനം സാമ്പത്തിക തകർച്ചയിലുമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് അനിൽ കുമാർ ആത്മഹത്യ ചെയ്തത് എന്നാണ് കണ്ടെത്തൽ.
അന്വേഷണം കൻറോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന് കൈമാറി. സെപ്റ്റംബർ 22നാണ് തിരുമല കൗൺസിലർ അനിൽ കുമാർ(52) ഓഫിസിനുളളിൽ തൂങ്ങി മരിച്ചത്. ബിജെപിക്കെതിരേ എഴുതിയ ആത്മഹത്യാ കുറിപ്പും ഓഫിസിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അനിൽ കുമാർ നേതൃത്വം നൽകിയ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്.