വയനാട്: ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരെ വിജിലൻസ് കേസെടുത്തു. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് എംഎൽഎ കോഴ വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്. മുൻ ഡിസിസി ട്രഷറർ എൻ. എം. വിജയൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം പൂർത്തിയായതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്റ്ററുടെ അനുമതിയെ തുടർന്നാണ് നടപടി. എൻ.എം വിജയൻറെ ആത്മഹത്യാക്കുറിപ്പിൽ ഐ.സി. ബാലകൃഷ്ണൻ ഉൾപ്പടെ നാലു നേതാക്കളുടെ പേര് പറഞ്ഞിരുന്നു. ഇതിൽ ഒരാൾ മരിച്ചിരുന്നു. മറ്റു മൂന്നു പേരെയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർത്തിരുന്നു.
