തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പോസ്റ്റ് ഗ്രാജുവേറ്റ് സീറ്റുകൾ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളെജിനാണ് സീറ്റുകൾ അനുവദിച്ചത്. രാജ്യത്തെ സ്റ്റേറ്റ് മെഡിക്കൽ കോളെജുകളിൽ ആദ്യമായാണ് ന്യൂക്ലിയർ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാർ ക്യാൻസർ സെൻററിൽ റേഡിയേഷൻ ഓങ്കോളജിയിൽ പിജി സീറ്റുകൾ അനുവദിക്കപ്പെട്ടു.
ന്യൂക്ലിയർ മെഡിസിനിലേയും റേഡിയേഷൻ ഓങ്കോളജിയിലേയും ഉൾപ്പെടെ പിജി സീറ്റുകൾ കേരളത്തിൻറെ കാൻസർ ചികിത്സാ രംഗത്തിന് കൂടുതൽ കരുത്തു പകരും. 81 പുതിയ മെഡിക്കൽ പിജി സീറ്റുകൾക്കാണ് കേരളത്തിന് ഇത്തവണ നാഷണൽ മെഡിക്കൽ കൗൺസിൽ (എൻഎംസി) അനുമതി നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളെജ്- 17, എറണാകുളം മെഡിക്കൽ കോളെജ്- 15, കണ്ണൂർ മെഡിക്കൽ കോളെജ്- 15, കൊല്ലം മെഡിക്കൽ കോളെജ്- 30, കോഴിക്കോട് മെഡിക്കൽ കോളെജ്- 2, മലബാർ കാൻസർ സെൻറർ (എംസിസി)- 2. മെഡിക്കൽ കോളെജുകൾക്കായി 270 അധ്യാപക തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഇതിൻറെ കൂടി അടിസ്ഥാനത്തിലാണ് പിജി സീറ്റുകൾ ലഭ്യമായത്.
തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഇൻഫെക്‌ഷ്യസ് ഡിസീസ് വിഭാഗത്തിലും, ക്രിട്ടിക്കൽ കെയർ വിഭാഗത്തിലും പിജി സീറ്റുകൾ അനുവദിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
