തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഇന്ന് ഒ.പി ബഹിഷ്‌കരിക്കുന്നു. നിലവിൽ നടക്കുന്ന സമരം ശക്തമാക്കുന്നതിനോടനുബന്ധിച്ചാണ് ബഹിഷ്‌കരണം. കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഒപി നിർത്തിവച്ചുള്ള സമരം.
ഇത്തരത്തിൽ ഒരു സമരരീതിയിലേക്കു തങ്ങളെ തള്ളിവിട്ടതിൻറെ ഉത്തരവാദിത്വം സർക്കാരിനു മാത്രമാണെന്ന് കെജിഎംസിടിഎ ആരോപിച്ചു. പണിമുടക്കുന്ന ഒപി ദിവസങ്ങളിൽ ജൂനിയർ ഡോക്റ്റർമാരുടെയും പിജി ഡോക്റ്റർമാരുടെയും സാന്നിധ്യം മാത്രമേ ഉണ്ടാവുകയുള്ളൂ.
അത്യാവശ്യ ചികിത്സ ആവശ്യമുള്ളവർ മാത്രം തിങ്കളാഴ്ച ആശുപത്രിയിൽ എത്തണമെന്നും സംഘടന. ഇതിനു ശേഷവും സർക്കാരിൽ നിന്നും അധികാരികളിൽ നിന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ റിലേ അടിസ്ഥാനത്തിൽ ഒക്റ്റോബർ 28, നവംബർ 5, 13, 21, 29 തീയതികളിൽ ഒപി ബഹിഷ്കരണം തുടരും. ഈ ദിവസങ്ങളിൽ ക്ലാസുകളും ബഹിഷ്കരിക്കും. ഇതിനോടൊപ്പം ചട്ടപ്പടി സമരം തുടങ്ങുകയും നിസഹകരണ സമരം തുടരുകയും ചെയ്യുമെന്നും സംഘടന അറിയിച്ചു.