ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ്പാ തട്ടിപ്പു കേസിലെ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ നിയമപരമായ തടസമില്ലെന്ന് വ്യക്തമാക്കി ബെൽജിയൻ കോടതി.
ചോക്സി ഒരു വിദേശ പൗരനാണ്, എന്നാൽ അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്ന ഗുരുതരമായ കുറ്റങ്ങൾ അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറാൻ തക്ക കാരണമാണെന്നും കോടതി കൂട്ടിച്ചേർത്തു. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, അഴിമതി എന്നിവയാണ് ഇന്ത്യ ചോക്സിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
ഇവയെല്ലാം ബെൽജിയം നിയമപ്രകാരവും കുറ്റകൃത്യങ്ങളാണ്. അതേ സമയം ഇന്ത്യൻ നിയമപ്രകാരം ചുമത്തിയിരിക്കുന്ന തെളിവ് നശിപ്പിക്കൻ ബെൽജിയത്തിൽ കുറ്റകൃത്യമായി കണക്കാക്കുന്നില്ല. അതു കൊണ്ടു തന്നെ ഈ കുറ്റത്തിൻറെ പേരിൽ ഇന്ത്യക്ക് കൈമാറാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തന്നെ ആൻറിഗ്വവയിൽ നിന്ന് അനുവാദമില്ലാതെ കടത്തിക്കൊണ്ടു വന്നുവെന്നും ഇന്ത്യയിൽ മനുഷ്യത്വരഹിതമായി പെരുമാറുമെന്നുമാണ് ചോക്സി കോടതിയെ ധരിപ്പിച്ചത്. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളി. ചോക്സിയെ മുംബൈയിലെ ആർതർ റോഡ് ജയിലിലെ ബരാക്ക് നമ്പർ 12ൽ താമസിപ്പിക്കുമെന്നും ശുചിമുറിയും ചികിത്സയും ഉൾപ്പെടെയുള്ള സൗകര്യം നൽകുമെന്നും ഇന്ത്യ ബെൽജിയത്തെ അറിയിച്ചിരുന്നു. 13,500 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രധാന പ്രതിയാണ് അറുപത്തഞ്ചുകാരനായ മെഹുൽ ചോക്സി.
ഇന്ത്യൻ ഏജൻസികളുടെ ആവശ്യപ്രകാരം 2025 ഏപ്രിൽ 11നാണ് ചോക്സിയെ ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തത്. 2018ലാണ് മെഹുൽ ചോക്സി, ഇയാളുടെ അനന്തരവൻ നീരവ് മോദി, കുടുംബാംഗങ്ങൾ, പിഎൻബി ഉദ്യോഗസ്ഥർ എന്നിവരെ പ്രതികളാക്കി എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റും സിബിഐയും കേസെടുത്തത്.