കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച മികച്ച നേട്ടത്തിന് പിന്നാലെ കൊച്ചി മേയർ സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ഭിന്നത രൂക്ഷമാവുന്നു. പദവിയിലേക്ക് പരിഗണിച്ച ദീപ്തി മേരി വർഗീസിന്റെ പേര് വെട്ടിയതിനെ ചൊല്ലിയാണ് പൊട്ടിത്തെറി. ഇനി മേയർ സ്ഥാനത്തേക്കില്ലെന്ന നിലപാടിലാണ് ദീപ്തി മേരി വർഗീസ്.
കൊച്ചി മേയർ ആകാം എന്ന് കരുതിയല്ല താൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതെന്നും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന പരാതി തനിക്കുണ്ടെന്നും ദീപ്തി പറഞ്ഞു. കൂടുതൽ കൗൺസിലർമാരുടെ പിന്തുണ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. തുല്യ വോട്ടുകൾ വന്നാൽ രണ്ടു ടേം വേണമെന്നായിരുന്നു കെപിസിസി നിർദേശം. എന്നാൽ കൂടുതൽ വോട്ടുകൾ കിട്ടിയെന്ന് പറയുന്ന ആളല്ല മേയറായതെന്നും കൂട്ടിച്ചേർത്തു.
ഒരു സ്ഥാനവും ആരും എനിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. അങ്ങനെ സ്ഥാനം പ്രതീക്ഷിച്ച് പാർട്ടിയിൽ നിൽക്കുന്ന ആളല്ല ഞാൻ. രാഷ്ട്രീയപ്രവർത്തനവും സംഘടനാ ചുമതലകളുമായി മുന്നോട്ടു പോകുമെന്നും ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് നയിക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. യുഡിഎഫിന് തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം വിജയകമായി പൂർത്തിയാക്കാൻ സാധിച്ചെന്നാണ് കരുതുന്നത്. ജയിച്ചുവന്ന 46 കൗൺസിലർമാരോടൊപ്പമാണ് താൻ. ഇപ്പോൾ തീരുമാനിക്കപ്പെട്ട രണ്ട് മേയർമാരോടും ചേർന്ന് പ്രവർത്തിക്കും. കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തനം തുടരുമെന്നും ദീപ്തി പ്രതികരിച്ചു.
