ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ റ്റി.വി.കെയിൽ(തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ.
തൂത്തുക്കുടി സ്വദേശി അജിത ആഗ്‌നലാണു ജീവനൊടുക്കാൻ ശ്രമിച്ചത്. അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. രണ്ടു വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ടിവികെ തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ചതാണ് അജിതയെ പ്രകോപിപ്പിച്ചത്. തുടർന്ന് അജിതയും അനുയായികളും കഴിഞ്ഞ ദിവസം പാർട്ടി പ്രസിഡൻറ് വിജയ്‌യുടെ കാർ തടയുകയും നടൻറെ വീടിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു.
തുടർന്നു തൂത്തുക്കുടിയിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. അതിനിടെ ക്രിസ്മസ്, പുതുവത്സരാശംസ നേർന്നു സ്ഥാപിച്ച ബാനറിൽ തന്റെ ചിത്രമില്ലെന്ന് ആരോപിച്ചു പ്രാദേശിക ഘടകം സെക്രട്ടറി ഭീഷണിപ്പെടുത്തിയതിൽ മനം നൊന്ത് ടിവികെ യുവജന വിഭാഗം നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ശുചിമുറി വൃത്തിയാക്കാനുപയോഗിക്കുന്ന ദ്രാവകം കുടിച്ച് അത്യാസന്ന നിലയിലായ തിരുവള്ളൂർ പൂണ്ടി സൗത്ത് യൂണിയൻ യുവജന വിഭാഗം സെക്രട്ടറി വിജയ് സതീഷ് എന്ന സത്യനാരായണനെ തിരുവള്ളൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
