ഇടുക്കി: അണക്കെട്ടിന്റെ സുരക്ഷയും സ്‌ഥിരതയും ഉറപ്പാക്കുന്നതിനായി തമിഴ്‌നാട് – കേരള ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ഒരാഴ്‌ചയായി നടന്നുവന്ന പരിശോധനയാണ് പൂർത്തിയായത്. അണക്കെട്ടിന്റെ ജലത്തിനടിയിലുള്ള ഭാഗങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ഉടൻതന്നെ ഉന്നതാധികാര സമിതിക്ക് കൈമാറും. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടത്തിനായി സുപ്രീം കോടതി നിർദേശപ്രകാരം അനിൽ ജെയിൻ അധ്യക്ഷനായ നിരീക്ഷണ സമിതി നിലവിലുണ്ട്.
ഈ സമിതിയുടെ നിർദ്ദേശപ്രകാരമാണ് അണക്കെട്ടിന്റെ ജലത്തിനടിയിലുള്ള ഭാഗങ്ങളുടെ ബലം പരിശോധിക്കാൻ തീരുമാനിച്ചത്. തുടർന്ന്, ഡിസംബർ 22 മുതൽ ന്യൂഡൽഹിയിലെ സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച്ച് സേ്‌റ്റഷനിലെ സി.എസ്.എം.ആർ.എസ് ഗവേഷകരായ മനീഷ് ഗുപ്‌ത, സർവേദി, സെന്തിൽ, വിജയ്, ഡോ. ജാലെ ലിംഗസ്വാമി, ലാബ് അസിസ്‌റ്റന്റ് ദീപക് കുമാർ ശർമ എന്നിവരടങ്ങുന്ന സംഘം ഇരുസംസ്‌ഥാനങ്ങളിലെയും ഉദ്യോഗസ്‌ഥരുടെ സാന്നിധ്യ ത്തിലായിരുന്നു പരിശോധന. 1,200 അടി നീളമുള്ള അണക്കെട്ടിനെ 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ച് നടത്തിയ പരിശോധന ഒരാഴ്‌ച്ച നീണ്ടുനിന്നു. റോബോട്ടിക് വാഹനം ജലത്തിനടിയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ ഗവേഷകർ ബോട്ടിലിരുന്ന് കൺട്രോൾ കൺസോൾ സ്‌ക്രീൻ വഴി നിരീക്ഷിച്ചു. ജലത്തിന്റെ ആഴം, വാഹനത്തിന്റെ ദിശ, മർദ്ദം, താപനില എന്നിവ കൃത്യമായി രേഖപ്പെടുത്തി.
ഒരാഴച്ച നീണ്ടുനിന്ന ഈ പരിശോധന ഞായറാഴ്‌ച വൈകുന്നേരമാണ് അവസാനിച്ചത്. ഇതിന്റെ വിശദമായ റിപ്പോർട്ട് ഗവേഷകർ ഉടൻ തന്നെ മേൽനോട്ട സമിതിക്ക് സമർപ്പിക്കും. പരിശോധനാ സമയത്ത് തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സെൽവം, അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രാജഗോപാൽ എന്നിവരും കേരള സർക്കാരിനെ പ്രതിനിധീകരിച്ച് കട്ടപ്പന ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ലെവിൻസ് ബാബു, അസിസ്‌റ്റന്റ് എൻജിനീയർമാരായ രമേശ്, ബെനഡിക്‌റ്റ് എന്നിവരും സന്നിഹിതരായിരുന്നു. അണക്കെട്ടിന് ബലക്ഷയം എത്രത്തോളം ഉണ്ടെന്ന് റിപ്പോർട്ടിൽ നിന്ന് വ്യക്‌തമാകും.
