ദുബായ്: സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തു. കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ മകൻ മുജ്‌തബ അലി ഖമനെയിയെ ആണ് ഇറാനിലെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. അയത്തൊള്ള അലി ഖമനെയിയുടെ രണ്ടാമത്തെ മകനാണ് 55-കാരനായ മുജ്‌തബ ഖമനെയി. പശ്ചിമേഷ്യയിൽ പ്രതിസന്ധി രൂക്ഷമായിരിക്കേ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
ഡൊണാൾഡ് ട്രംപുമായി യുഎഇ പ്രസിഡന്റ് ഫോണിലാണ് സംസാരിച്ചത്. യുഎഇയെയും മറ്റു അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഇരുവരും ചർച്ചചെയ്തു. അതിനിടെ, യുഎഇയിലെ ഫുജൈറയിൽ വീണ്ടും ഇറാന്റെ ആക്രമണമുണ്ടായി. ഫുജൈറയിലെ എണ്ണവ്യവസായ മേഖലയിലാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് നേരിയ തീപ്പിടിത്തം ഉണ്ടായെന്നും തീയണച്ചെന്നും ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു.
സൗദി അറേബ്യയ്ക്ക് നേരെയും ആക്രമം രൂക്ഷമാക്കിയിരിക്കുകയാണ്. ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി അഞ്ച് പേർ കൊല്ലപ്പെട്ടു. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽഭാഗം വീണു 2 പേർ മരിച്ചു. 12 പേർക്കു പരുക്കേറ്റു. ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈൽഭാഗം വീണത്. അൽ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സൗദിയിലുണ്ടായ ഷെല്ലാക്രമണതത്തിൽ ഇന്ത്യക്കാരൻ കെല്ലപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്ത്യക്കാർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും പരുക്കേറ്റ ഇന്ത്യൻ പൗരൻ ചികിത്സയിലാണെന്നും എംബസി അറിയിച്ചു.
