തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികയിൽ സ്വത്ത് വിവരം മറച്ചുവച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വ്യക്തമായ ചട്ടലംഘനമാണ് നടന്നിരിക്കുന്നത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കും. ഒരു രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷൻ തന്നെ ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിക്കുന്നത് ലജ്ജാകരമാണെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചട്ടങ്ങളും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് നാമനിർദേശ പത്രികയോടൊപ്പം നൽകുന്ന സത്യവാങ്ങ്മൂലത്തിൽ സ്ഥാനാർഥിയുടെ സ്വത്തുവകകളുടെ പൂർണമായ വിവരം നൽകണം. എന്നാൽ കർണാടകയിലെ വസ്തുവിൻറെ വിവരം രാജീവ് ചന്ദ്രശേഖർ മറച്ചുവച്ചിരിക്കുകയാണ്. 2024 ലെ തെരഞ്ഞെടുപ്പിൽ രാജീവ് മത്സരിച്ചപ്പോൾ ഈ വസ്തുവിൻറെ വിവരം സ്വത്തുവകയിൽ ഉൾപ്പെടുത്തിയിരുന്നതാണ്. ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.
