ഇടുക്കി: കഴിഞ്ഞ കുറച്ച് നാളുകളായി കൊന്നത്തടി പഞ്ചായത്തിന്റെ വിവിധമേഖലകളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. കാട്ടുപന്നി ശല്യം പ്രതിരോധിക്കാൻ ശക്തമായ ഇടപെടൽ വേണമെന്നവശ്യം പ്രദേശവാസികൾക്കിടയിൽ നിലനിൽക്കെയാണ് കൊന്നത്തടി പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ മിഷൻ വൈൽഡ് പിഗിന്റെ ഭാഗമായി നടത്തിയ ഡ്രൈവിലൂടെ പ്രദേശത്ത് നാശം വരുത്തിയ കാട്ടുപന്നികളിൽ ഒന്നിനെ വെടിവച്ച് കൊന്നത്.ജനവാസ മേഖലയിൽ ഇറങ്ങി അതിക്രമം കാണിക്കുന്ന കാട്ടുപന്നികളെ അംഗീകൃത ഷൂട്ടറുടെ സാന്നിധ്യത്തിൽ വെടിവയ്ക്കാമെന്ന 2022ലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പിന്തുടർന്നാണ് നടപടി.
ഏകദേശം രണ്ടു വയസ് തോന്നിക്കുന്ന പെൺ പന്നിയെയാണ് വെടിവെച്ചുകൊന്നത്. പഞ്ചായത്തിലെ അംഗീകൃത ഷൂട്ടർ ജിജോ കുളങ്ങരയുടെ സാന്നിധ്യത്തിലായിരുന്നു നടപടി. കൊന്നത്തടി പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിലെ കാർഷിക മേഖലയിൽ വിളനാശം വരുത്തി വന്നിരുന്ന കാട്ടുപന്നികളിൽ ഒന്നിനെയാണ് വെടിവെച്ചത്. പന്നിയുടെ മൃതദേഹം പിന്നീട് സംസ്‌ക്കരിച്ചു.വെടി കൊണ്ട പന്നി ഏതാനും മീറ്റർ ദൂരം കുതിച്ചോടുകയും സമീപത്തെ കിണറ്റിൽ വീഴുകയും ചെയ്തു.കിണറ്റിൽ നിന്നുയർത്തിയാണ് പന്നിയുടെ മൃതദേഹം സംസ്‌ക്കരിച്ചത്.വനംവകുപ്പ് ഈ മാസം 16 മുതൽ ഒക്ടോബർ 30 വരെ നടത്തുന്ന മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ ത്രീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കൊന്നത്തടി പഞ്ചായത്തിൽ നിന്നും ഹെൽപ്പ് ഡെസ്‌ക്കുകൾ മുഖേന കാട്ടുപന്നി ശല്യത്തിനെതിരായി പരാതികൾ ലഭിച്ചിരുന്നു.ഈ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ ഇപ്പോഴത്തെ നടപടി.