തിരുവനന്തപുരം: കേരളത്തിലെ എസ്ഐആറിനെതിരെ കൂടുതൽ രാഷ്ട്രീയപാർട്ടികൾ സുപ്രീംകോടതിയിലേക്ക്. എസ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും സുപ്രീം കോടതിയിൽ ഹർജി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹർജി നൽകിയത്. എസ്ഐആർ ഭരണഘടനാവിരുദ്ധമാണെന്നാണ് സിപിഎം ഹർജിയിൽ വ്യക്തമാക്കിയത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിഭാഷകൻ ജി പ്രകാശാണ് സിപിഎമ്മിനായി ഹർജി സമർപ്പിച്ചത്. അതേസമയം, സിപിഐയും തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ഹർജി സമർപ്പിക്കും. തിരക്കിട്ടുള്ള വോട്ടർ പട്ടിക പരിഷ്കരണമാണ് കേരളത്തിൽ നടക്കുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ പരിഷ്കരണം നീട്ടിവെക്കണമെന്നും നേരത്തെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തീവ്ര വോട്ടർപട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും മുസ്ലിം ലീഗും സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന ഹർജി ബുധനാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമർശിക്കും. ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെടും. വിഷയത്തിൽ ഇടക്കാല സ്റ്റേ വേണമെന്ന് ആവശ്യം മുസ്ലിം ലീഗ് ഉന്നയിച്ചിട്ടുണ്ട്.
