തൊടുപുഴ: സർവീസിലുള്ള അധ്യാപകർക്ക് കെ. ടെറ്റ് യോഗ്യത നേടാൻ സുപ്രീംകോടതി രണ്ടുവർഷം കാലാവധി അനുവദിച്ചിരിക്കെ, കോടതിവിധിയുടെ പേര് പറഞ്ഞ് അധ്യാപകരുടെ ശമ്പളവും, പ്രമോഷനും , ഹയർ ഗ്രേഡ് ,ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും തടയുന്ന വിദ്യാഭ്യാസ കെ.പി.എസ്.റ്റി.എയുടെ നേതൃത്വത്തിൽ നിവേദനം നൽകി.
ജില്ലയിലെ തൊടുപുഴ, പീരമേട് , മൂന്നാർ, നെടുംകണ്ടം , കട്ടപ്പന, അറക്കുളം, അടിമാലി എന്നീ ഉപജില്ല ഓഫീസിലും കട്ടപ്പന, തൊടുപുഴ എന്നീ വിദ്യാഭ്യാസ ഓഫീസിലും, ഇടുക്കി ഡി ഡി ഇ ഓഫീസ് മേലധികാരിക്കുമാണ് കെ .പി .എസ് ടി.എ നിവേദനം നൽകിയത്. എം എഡ്, സെറ്റ് തുടങ്ങിയ ഉയർന്ന യോഗ്യത ഉള്ളവർക്ക് നിലവിൽ കെ.ടെറ്റ് വേണ്ടായിരുന്നു. ഇത്തരം യോഗ്യതയുള്ളവരുടെ നിയമനം അംഗീകരിച്ചിട്ടും ദിവസവേതന ബില്ല് തൊടുപുഴ ഉപജില്ല ഓഫീസിൽ തടഞ്ഞു വച്ചിരിക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല . ഇത്തരം അധ്യാപകരുടെ ശമ്പളം തടയണമെന്ന് സർക്കാർ ഉത്തരവ് ഒന്നും നിലവിലില്ലാതിരിക്കെ , ഉദ്യോഗതലത്തിൽ അധ്യാപകരെ ദ്രോഹിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ തിരുത്തണമെന്ന് കെ.പി.എസ്.റ്റി.എ ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി സുപ്രീംകോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ജോബിൻ കെ കളത്തിക്കാട്ടിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബിജോയ് മാത്യു, ജോർജ് ജേക്കബ്, അറ്റലി വി.കെ ,ജില്ലാ സെക്രട്ടറി സുനിൽ റ്റി തോമസ് ,ട്രഷറർ ഷിൻ്റോ ജോർജ്, സംസ്ഥാന ഭാരവാഹികളായ സജി മാത്യു. ശിവകുമാർ ടി, ജോസ് കെ സെബാസ്റ്റ്യൻ ,ജെ ബാൽമണി , ജോസഫ് മാത്യു , ജീസ് എം അലക്സ്, ജിൻസ് കെ ജോസ് ,ജിബിൻ ജോസഫ്, ജോബിൻ ജോസഫ്, ദീപു ജോസ് ലിജോമോൻ ജോർജ്, എന്നിവർ പ്രസംഗിച്ചു.
