VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സി.പി.എം ശ്രമിക്കുന്നത് സംഘ്പരിവാര്‍ ശൈലിയില്‍ കേരളത്തിലും വര്‍ഗീയ ഉണ്ടാക്കാന്‍; എ.കെ ബാലനെതിരെ വി.ഡി സതീശൻ

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്ത് ഇസ്ലാമി ആയിരിക്കുമെന്ന എ.കെ ബാലന്റെ പ്രസ്താവന ഗുജറാത്തില്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകും എന്ന ബി.ജെ.പി പ്രചരണത്തിന് തുല്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നാലു പതിറ്റാണ്ട് കാലം ജമാഅത്ത് ഇസ്ലാമി പിന്താങ്ങിയപ്പോള്‍ സി.പി.എം സര്‍ക്കാരില്‍ അവരാണോ ആഭ്യന്തര വകുപ്പ് ഭരിച്ചത്? സി.പി.എം ശ്രമിക്കുന്നത് സംഘ്പരിവാര്‍ ശൈലിയില്‍ കേരളത്തിലും വര്‍ഗീയ ഉണ്ടാക്കാന്‍. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ എതിര്‍ത്ത ബിനോയ് വിശ്വം എ.കെ ബാലനെ പിന്തുണയ്ക്കുന്നുണ്ടോ? ശബരിമലസ്വര്‍ണക്കൊള്ളയില്‍ പത്മകുമാര്‍ ഗൂഡാലോചന നടത്തിയെന്ന് എസ്.ഐ.ടി കണ്ടെത്തിയിട്ടും സി.പി.എം നടപടി എടുക്കാത്തത് ദൈവതുല്യനായ ആളെ സംരക്ഷിക്കാനോ? വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകള്‍ക്കുള്ള സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ അടുത്തയാഴ്ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതു മുന്നണി ശിഥിലീകരിക്കപ്പെടുന്നതിന് ഇടയിലാണ് ബി.ജെ.പിയും സംഘ്പരിവാറും നടത്തുന്നതിന് സമാനമായ വര്‍ഗീയ കാമ്പയിന്‍ സി.പി.എം ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇവര്‍ എല്ലാവരും സമാനമായ രീതിയില്‍ സംസാരിക്കുന്നത്. പ്രബുദ്ധ കേരളം സി.പി.എം നേതാക്കള്‍ നടത്തുന്ന വിദ്വേഷ കാമ്പയിന്‍ ചെറുത്ത് തോല്‍പ്പിക്കും.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് കൂട്ടു നിന്നത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറാണെന്ന ഗുരുതര ആരോപണം എസ്.ഐ.ടി കോടതിയില്‍ ഉന്നയിച്ചിരിക്കുകയാണ്. എന്നിട്ടും സ്വര്‍ണം കവരാന്‍ കൂട്ടുനില്‍ക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്ത പത്മകുമാറിനെയും മറ്റു നേതാക്കലെയും സി.പി.എം സംരക്ഷിക്കുകയാണ്. പത്മകുമാര്‍ പറഞ്ഞ ദൈവതുല്യനായ ആളെ സംരക്ഷിക്കാനാണോ ഇതൊക്കെ ചെയ്യുന്നതെന്ന് സി.പി.എം വ്യക്തമാക്കണം. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ എസ്.ഐ.ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അവരെ സംരക്ഷിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നവര്‍ക്ക് കുടപിടിക്കുകയും അവരെ സംരക്ഷിക്കുകയുമാണ് സി.പി.എമ്മും സര്‍ക്കാരും ചെയ്യുന്നത്.

വയനാട്ടില്‍ പ്രഖ്യാപിച്ച പല കാര്യങ്ങളും കോണ്‍ഗ്രസ് ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇടപെട്ട് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറ് വീടുകളുടെ പണം കൈമാറി. ലീഗ് പ്രഖ്യാപിച്ച നൂറ് വീടുകളുടെ നിര്‍മ്മാണം തുടങ്ങി. അപ്പോള്‍ തന്നെ ആകെയുള്ള നാനൂറ് വീടുകളില്‍ ഇരുനൂറ് വീടുകളായി. കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് വേണ്ടി വാങ്ങിയ സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ അടുത്ത ആഴ്ച നടക്കും. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ പ്ലാന്‍ അംഗീകരിച്ച് നിര്‍മ്മാണം തുടങ്ങും. അതു കൂടി പൂര്‍ത്തിയാകുമ്പോള്‍ വീടുകളുടെ എണ്ണം 300 ആകും. വയനാട്ടില്‍ ആകെ നിര്‍മ്മിക്കുമെന്ന് പറഞ്ഞ നാനൂറ് വീടുകളില്‍ മുന്നൂറും നിര്‍മ്മിക്കുന്നത് കോണ്‍ഗ്രസും കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരുമാണ്. സര്‍ക്കാര്‍ ബാങ്കില്‍ 742 കോടി രൂപ ഇട്ടിരിക്കുമ്പോഴും ചികിത്സാ ചെലവും പലര്‍ക്കും വാടകയും നല്‍കുന്നില്ല. പണം ബാങ്കില്‍ ഇട്ടിട്ട് സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നതാണ് ചോദ്യം. ഞങ്ങള്‍ പ്രഖ്യാപിച്ച മൂന്നൂറ് വീടുകളും അവിടെ വരും. യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപ അടുത്തയാഴ്ച കെ.പി.സി.സിക്ക് കൈമാറും. ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു വര്‍ഷമെടുത്തു. ഞങ്ങള്‍ പ്രഖ്യാപിച്ച വീടുകള്‍ വയ്ക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കില്ലെന്നു പറഞ്ഞപ്പോള്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ഞങ്ങള്‍ ആരംഭിച്ചത്. നിയമപരമായ പരിശോധന നടത്താതെ ഭൂമി ഏറ്റെടുക്കാനാകില്ല. ഭൂമി കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ ഒരു വര്‍ഷം വൈകിയപ്പോള്‍ ഞങ്ങള്‍ മൂന്ന് മാസം താമസിക്കാന്‍ പാടില്ലെന്നാണോ?

ഞാന്‍ പണം തട്ടിയെന്നാണ് വ്യാപകമായി പ്രചരണം നടത്തുകയാണ്. സി.പി.എമ്മിന്റെ ഒരാള്‍ അവിടെ ഇരുന്ന് എല്ലാ ദിവസവും പത്ത് കാര്‍ഡ് ഇറക്കുന്നുണ്ടല്ലോ. കെ.പി.സി.സിക്ക് സംഭാവനയായി ലഭിച്ച പണം ഞാന്‍ അടിച്ചു മാറ്റിയെന്നതാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഒരു കാര്‍ഡ്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി ഇരുന്ന 16 വര്‍ഷവും സി.പി.എം പിരിച്ച ഫണ്ടൊക്കെ അദ്ദേഹം വീട്ടില്‍ കൊണ്ട് പോകുകയായിരുന്നോ? ഞാന്‍ നൂറു കോടി രൂപ കൊണ്ടു പോയെന്നാണ് പ്രചരിപ്പിക്കുന്നത്. എ.കെ.ജി സെന്ററില്‍ നിങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും പത്ത് കാര്‍ഡ് ഇറക്കുകയാണ്. അയാളോട് പറഞ്ഞേക്ക്, എല്ലാം കഴിയുമ്പോള്‍ അയാള്‍ക്കെതിരെ ഒര്‍ജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *