പത്തനംതിട്ട: ശബരിമല ക്ഷേത്രം നടത്തിപ്പുകാർക്ക് ജയിൽ വാസം, പ്രവചിച്ച 2014 ലെ ശബരിമല ദേവപ്രശ്നം വീണ്ടും ചർച്ചയാവുകയാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക് അപായം, വ്യവഹാരം, മാനഹാനി, ജയിൽവാസം എന്നിവയാണ് 2014ലെ ദേവപ്രശ്നത്തിൽ തെളിഞ്ഞത്.
ശബരിമലയിലെ കൊടിമരം മാറ്റണമെന്ന നിർദേശം നൽകിയതും ഇതേ ദേവപ്രശ്നത്തിലാണ്. പതിനെട്ടാംപടിയുടെ സ്ഥാനവും അളവും മാറ്റരുതെന്നും എന്നാൽ ഭക്തർക്ക് പിടിച്ചുകയറാൻ കൈവരി നിർമിക്കാനും അനുവാദം നൽകിയതും 2014ലെ ദേവപ്രശ്നത്തിലാണ്. ഇതിലെ പ്രശ്നവിചാരങ്ങളുടെ അടിസ്ഥാനത്തിലാണ് 2017ൽ ശബരിമലയിലെ കൊടിമരം പുതുക്കി പണിതത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എല്ലാവരും തന്നെ ശ്രദ്ധിക്കേണ്ടതാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
അപായം, വ്യവഹാരം, മാനഹാനി, ജയിൽവാസം മുതലായവയ്ക്കുള്ള സാധ്യതകൾ കാണുന്നുവെന്നാണ് ദേവപ്രശ്നത്തിൽ തെളിഞ്ഞത്. അന്ന് ദേവപ്രശ്ന സമയത്ത് ശബരിമല ക്ഷേത്രവുമായി അടുത്ത് പ്രവർത്തിച്ചവർ തന്നെയാണ് ഇപ്പോൾ സ്വർണക്കൊള്ള കേസിൽ ജയിലിലുള്ളത്. ചെറുവള്ളി നാരായണൻ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവരാണ് ദേവപ്രശ്നം നടത്തിയത്.
