കോഴിക്കോട്: താമരശ്ശേരിയിലെ മാലിന്യസംസ്കരണ പ്ലാൻറുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 30 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് പ്രസിഡൻറ് മെഹറൂഫാണ് കേസിൽ ഒന്നാം പ്രതി. പൊലീസുകാരെ വധിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി 4 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേ സമയം മേഖലയിൽ ബുധനാഴ്ച വൈകിട്ട് 6 മണി വരെ ജനകീയ സമിതി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കട്ടിപ്പാറ അമ്പായത്തോടിലെ ഫ്രഷ് കട്ട് എന്ന കോഴിയറവ് മാലിന്യസംസ്കരണം പ്ലാൻറിനു നേരെയുണ്ടായ ജനകീയ സമരസമിതിയുടെ ഉപരോധമാണ് അക്രമാസക്തമായി മാറിയത്. പ്രതിഷേധകാരികളും പൊലീസുമായുണ്ടായ സംഘർഷത്തിൽ 22 പൊലീസുകാർക്ക് പരുക്കേറ്റു. കണ്ണീർവാതക, ഗ്രനേഡ് പ്രയോഗയത്തിൽ കുട്ടികൾ ഉൾപ്പെടെ 28 പേർ ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്ലാൻറിലേക്ക് മാലിന്യവുമായി എത്തിയ ലോറി കടത്തി വിടാൻ പൊലീസ് ശ്രമിച്ചതോടെയാണ് പ്രതിഷേധകകാരികൾ പൊലീസിനെതിരേ തിരിഞ്ഞത്. പ്ലാൻറിനകത്ത് കടന്ന് ഉപകരണങ്ങൾ നശിപ്പിക്കുകയും പ്ലാൻറിന് തീയിടുകയും ചെയ്തത് പ്രശ്നം കൂടുതൽ വഷളാക്കി. 13 വാഹനങ്ങൾ പ്രതിഷേധകാരികൾ കത്തിച്ചു. റൂറൽ എസ് പി കെ.ഇ. ബൈജു, പേരാമ്പ്ര ഡിവൈഎസ്പി എൻ. സുനിൽകുമാർ, താമരശേരി എസ് ഐ എ. സായൂജ് കുമാർ എന്നിവർക്ക് പരുക്കേറ്റിരുന്നു.