തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ‍്യമന്ത്രി വി.എസ്. അച‍്യുതാനന്ദൻറെ മകൻ വി.എസ് അരുൺ കുമാറിനെ സ്ഥാനാർഥിയാക്കാനൊരുങ്ങി സിപിഎം. ആലപ്പുഴയിലോ, കായംകുളത്തോ മത്സരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ ഇക്കാര‍്യം സിപിഎം ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിഎസിനുണ്ടായിരുന്ന ജനപിന്തുണ പാർട്ടിക്ക് അനുകൂലമാക്കുകയാണ് നേതൃത്വത്തിൻറെ ലക്ഷ‍്യം. പാർട്ടി അംഗമല്ലെങ്കിലും അരുൺ കുമാറിനെ മത്സരിപ്പിക്കുന്നതിൽ തടസങ്ങളൊന്നും തന്നെയില്ല. മത്സരിച്ചാൽ വിഎസ് ഇഫ്ക്റ്റ് പ്രതിഫലിച്ചേക്കുമെന്നാണ് പാർട്ടി കരുതുന്നത്. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ അപ്രതീക്ഷിത തിരിച്ചടി ഇത്തരം തീരുമാനങ്ങളിലൂടെ മറികടക്കാൻ സാധിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. വിഎസിൻറെ കുടുംബവുമായി പാർട്ടി നേതൃത്വം ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയതായാണ് സൂചന. എന്നാൽ വാർത്തകൾ പ്രചരിക്കുന്നതായി കേട്ടെന്നും ഇതെപ്പറ്റി തനിക്ക് അറിയില്ലെന്നുമാണ് അരുൺ കുമാർ പറയുന്നത്.
