തൃശൂർ: അതിരപ്പിള്ളി ജനവാസമേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. അതിരപ്പിള്ളി എസ്റ്റേറ്റ് 17 ആം ബ്ലോക്കിലെ ശിവക്ഷേത്രത്തിന് നേരെയും തൊഴിലാളി ലയത്തിന് നേരെയുമാണ് കാട്ടാനകൾ കൂട്ടമായി ആക്രമിച്ചത്. ക്ഷേത്രത്തിൻറെ ഒരു ഭാഗം തകർന്നിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രദേശത്തു നിന്നും 60 ഓളം കുടുംബങ്ങളാണ് ഒഴിഞ്ഞു പോയത്. ലയങ്ങളിൽ താമസിച്ചിരുന്ന തൊഴിലാളികൾ ആനപ്പേടി മൂലം രാത്രികാലങ്ങളിൽ ഇവിടെ നിന്നും മാറി വെറ്റിലപ്പാറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ്. സ്ഥിരമായ ഒരു ആർആർടി സംവിധാനം ഏർപ്പെടുത്തണമെന്നും വൈദ്യുത വേലികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ മാർഗങ്ങൾ കാര്യക്ഷമമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
