യുണൈറ്റഡ് നേഷൻസ്: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് ഈ വർഷം കുറയുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 6.4 ശതമാനം വളർച്ചയാണ് റിപ്പോർട്ടിൽ പ്രവചിക്കുന്നത്. 2025-ൽ രാജ്യത്തിൻറെ സാമ്പത്തിക വളർച്ച 7.4 ശതമാനമായിരുന്നു. 2027 ആകുമ്പോഴും 6.6 ശതമാനം മാത്രമായിരിക്കും വളർച്ചയെന്നും യുഎൻ സാമ്പത്തിക-സാമൂഹിക കമ്മീഷൻ (ESCAP) പുറത്തുവിട്ട ‘ഇക്കണോമിക് ആൻഡ് സോഷ്യൽ സർവേ ഓഫ് ഏഷ്യ ആൻഡ് പസഫിക് 2026’ വിലയിരുത്തുന്നു.
ഗ്രാമീണ മേഖലയിലെ ശക്തമായ ഉപഭോഗം, ജിഎസ്ടി നിരക്കുകളിലെ കുറവ് എന്നിവയാണ് 2025ലെ വളർച്ചയ്ക്ക് പ്രധാന കാരണമായത്. എന്നാൽ 2025-ൻറെ രണ്ടാം പകുതിയോടെ വളർച്ചാ നിരക്കിൽ നേരിയ കുറവുണ്ടായി. അമെരിക്ക ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് മൂലം അവിടേക്കുള്ള കയറ്റുമതിയിൽ 25 ശതമാനം ഇടിവുണ്ടായതാണ് ഇതിനു കാരണം. എന്നിരുന്നാലും സേവന മേഖല (Services Sector) ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു.
വിലക്കയറ്റവും നിക്ഷേപവും: ഇന്ത്യയിലെ വിലക്കയറ്റ നിരക്ക് (Inflation) ഈ വർഷം 4.4 ശതമാനമായിരിക്കുമെന്നാണ് പ്രവചനം. 2027-ൽ ഇത് 4.3 ശതമാനമായി കുറയാനും സാധ്യതയുണ്ട്. ആഗോളതലത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) ഇടിവുണ്ടായെങ്കിലും ഏഷ്യ – പസഫിക് മേഖലയിൽ ഏറ്റവുമധികം വിദേശ നിക്ഷേപം ആകർഷിച്ച രാജ്യങ്ങളിൽ ഇന്ത്യ മുന്നിലാണ്. 50 ബില്യൺ ഡോളറിൻറെ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയത്.
