ഇടുക്കി: ജില്ലയിൽ ബാലവേല നിരോധന നിയമപ്രകാരം കർശനമായ പരിശോധനകളും ബോധവൽകരണ പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. 2024 മുതൽ ഇതുവരെ അസിസ്റ്റന്റ് ലേബർ ഓഫീസർമാർ വിവിധ തൊഴിലിടങ്ങളിലും പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ വിവിധ പ്ലാന്റേഷനുകളിലും 580 പരിശോധനകൾ നടത്തിയിട്ടുണ്ട്. കൂടാതെ വനിതാ ശിശു വികസന വകുപ്പ്, പൊലീസ്, ചൈൽഡ്ലൈൻ എന്നിവരുടെ സഹകരണത്തോടെ 49 സംയുക്ത പരിശോധനകൾ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബസ് സ്റ്റാൻഡുകൾ, എസ്റ്റേറ്റുകൾ, ഫാക്ടറികൾ തുടങ്ങിയ ഇടങ്ങളിലും നടത്തി. നിലവിൽ ജില്ലയിൽ 5 അസിസ്റ്റന്റ് ലേബർ ഓഫീസർമാരും 4 പ്ലാന്റേഷൻ ഇൻസ്പെക്ടർമാരുമാണ് സേവനമനുഷ്ഠിക്കുന്നത്. ഇവർ പ്രതിമാസ പരിശോധനകളിൽ ബാലവേല നിരോധന നിയമം ഉൾപ്പെടുത്തി തുടർ നടപടികളും സ്വീകരിക്കുന്നതായും ജില്ലാ ലേബർ ഓഫീസർ പറഞ്ഞു. ശാന്തൻപാറ അസിസ്റ്റന്റ് ലേബർ ഓഫീസർ, പോലീസ്, ചൈൽഡ്ലൈൻ എന്നിവരുടെ സഹകരണത്തോടെ കൊന്നത്തടി പഞ്ചായത്തിലെ മുനിയറയിൽ നടത്തിയ പരിശോധനയിൽ ബാലവേല കണ്ടെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കുകയും ചെയ്തു. തുടർന്ന് കുട്ടി രക്ഷിതാക്കളോടൊപ്പം സ്വദേശത്തേക്ക് മടങ്ങിപ്പോയി. വിഷയവുമായി ബന്ധപ്പെട്ട് അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു.
തൊഴിലിടങ്ങളിലും തോട്ടം മേഖലയിലും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ബോധവൽകരണ ക്ലാസുകൾ, അതിഥി തൊഴിലാളികൾക്ക് അവരുടെ സ്വന്തം ഭാഷയിൽ ബോധവൽകരണം, ലഘുലേഖ വിതരണം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. കൂടാതെ എല്ലാ വർഷവും ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായി ആചരിക്കുന്നതായും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
നിയമലംഘനങ്ങളോ ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കായി ജില്ലയിലെ അസിസ്റ്റന്റ് ലേബർ ഓഫീസര്‍മാരെയോ പ്ലാന്റേഷൻ ഇൻസ്പെക്ടർമാരെയോ ബന്ധപ്പെടാം. അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍ തൊടുപുഴ – 8547655396, മൂന്നാര്‍ – 8547655397, ശാന്തന്‍പാറ – 8547655398, പീരുമേട് – 8547655399, നെടുങ്കണ്ടം – 8547655400. പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍, പീരുമേട് – 8547655321, വണ്ടന്മേട് – 8547655325, മൂന്നാര്‍ – 8547655327, ആലുവ – 8547655329