കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടക വസ്തു പൊലീസിനു നേരെയെറിഞ്ഞുവെന്ന കേസിലാണ് 7 യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ചിൽ ഷാഫി പറമ്പിൽ എംപിക്ക് ഉൾപ്പടെ പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പേരാമ്പ്ര സികെജി കോളെജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും തമ്മിൽ തർക്കമുണ്ടായത്. പേരാമ്പ്ര സികെജി കോളെജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യു ചെയർമാൻ സ്ഥാനം സ്വന്തമാക്കിയിരുന്നു.
തൊട്ടു പിന്നാലെ യുഡിഎഫ് നടത്തിയ ആഘോഷ പ്രകടനം പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തർക്കത്തെത്തുടർന്ന് യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം പ്രതിഷേധ റാലിയും നടത്തിയിരുന്നു. അതേ സമയം തന്നെ ഡിവൈഎഫ്ഐയും പ്രതിഷേധറാലി നടത്തി. എൽഡിഎഫും യുഡിഎഫും പരസ്പരം ഏറ്റുമുട്ടുമെന്ന സാഹചര്യം വന്നപ്പോൾ പൊലീസ് ഇടപെടുകയായിരുന്നു. പിന്നീട് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.