പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുടെ അന്വേഷണ പരിധിയിൽ കൊടിമരം മാറ്റിസ്ഥാപിച്ചതും ഉൾപ്പെടുത്തി. ശബരിമലയിൽ 2017ലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിർമാണവും ഇനി എസ്ഐടി അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡൻറായിരുന്നപ്പോഴാണ് കൊടിമരം മാറ്റി സ്ഥാപിച്ചത്. ഹൈക്കോടതി നിർദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരേയും ചോദ്യം ചെയ്തതിൽ നിന്നാണ് കൊടിമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്.
ഇതിൻറെ അടിസ്ഥാനത്തിലാണ് കൊടിമരം മാറ്റിസ്ഥാപിച്ചതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്. പഴയ കൊടിമരം ജീർണിച്ചതോടെയാണ് പുതിയത് മാറ്റിസ്ഥാപിക്കുന്നത്. കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനത്തിനും അഷ്ടദിക്ക് പാലകന്മാർക്കും വർഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു.
രാജാവിൻ കാലഘട്ടത്തിൽ സമ്മാനം ലഭിച്ചതാണെന്നാണ് രേഖകൾ. കൊടിമരം മാറ്റിസ്ഥാപിക്കുമ്പോൾ ഈ വാജി വാഹനം തന്ത്രിയുടെ പക്കൽ ഏൽപ്പിച്ചു. എന്നാൽ, ദേവസ്വം വിജിലൻസിൻറെ അന്വേഷണത്തിൽ അഷ്ടദിക്ക്പാലകന്മാർ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. വർഷങ്ങൾ പഴക്കമുള്ള ശിൽപ്പമാണ് വാജിവാഹനം.
11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് ഇത്. 2017 ലാണ് ശബരിമലയിൽ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്.
കട്ടിളപ്പാളി കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
