VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഒമ്പത് വർഷം മുമ്പ് 10,000 രൂപ അക്കൗണ്ടിൽ നിന്ന് പോയി; 3.28 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സൂറത്ത്: എടിഎം ഇടപാടിലെ പിഴവിനെ തുടർന്ന് ഉപഭോക്താവിന് 10,000 രൂപ നഷ്ടപ്പെട്ട സംഭവത്തിൽ ബാങ്കിന് വമ്പൻ പണി. ഒൻപത് വർഷം മുൻപ് നടന്ന സംഭവത്തിൽ ബാങ്ക് ഓഫ് ബറോഡ നഷ്ടപരിഹാരമായി ഉപഭോക്താവിന് നൽകേണ്ടിവന്നത് 3.28 ലക്ഷം രൂപ. ​ഗുജറാത്തിലെ സൂറത്തിലാണ് സംഭവമുണ്ടായത്. 2017 ഫെബ്രുവരി 18-ന് സൂറത്തിലെ ഉധ്‌ന മേഖലയിലുള്ള ഒരു ഉപഭോക്താവ് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചു.

കാർഡ് ഇട്ട് പിൻ നമ്പർ നൽകിയെങ്കിലും മെഷീനിൽ നിന്ന് പണം ലഭിക്കുകയോ രസീത് വരികയോ ചെയ്തില്ല. എന്നാൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി സന്ദേശം ലഭിച്ചു. തുടർന്ന് ഉടൻ തന്നെ ബാങ്കിന് രേഖ മൂലം പരാതി നൽകി. മാസങ്ങളോളം ഇമെയിൽ വഴിയും മറ്റും ബാങ്കിനെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. 2017 ഡിസംബറിൽ അദ്ദേഹം ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. ഇടപാട് നടന്നത് എസ്ബിഐ എടിഎമ്മിലാണെന്നും തങ്ങളുടെ റെക്കോർഡുകൾ പ്രകാരം ഇടപാട് പൂർത്തിയായിരുന്നുവെന്നും അതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നുമായിരുന്നു ബാങ്ക് ഓഫ് ബറോഡയുടെ വാദം. എന്നാൽ ബാങ്കിന്റെ വാദങ്ങൾ ഉപഭോക്തൃ തർക്ക പരിഹാര കോടതി തള്ളി.

എടിഎം ഇടപാടിൽ ഉപഭോക്താവിന് പണം ലഭിക്കാത്ത പക്ഷം അഞ്ച് ദിവസത്തിനുള്ളിൽ അത് തിരികെ നൽകണമെന്ന ആർബിഐ നിയമം ബാങ്ക് ലംഘിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ യഥാർത്ഥ തുകയായ 10,000 രൂപ 9% വാർഷിക പലിശ സഹിതം തിരികെ നൽകാനാണ് കോടതി ഉത്തരവിട്ടത്. അങ്ങനെ പണം നൽകാൻ വൈകിയ ഓരോ ദിവസത്തിനും 100 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും നിർദ്ദേശിച്ചു. പരാതിക്കാരന് പണം തിരികെ നൽകുന്നതിൽ 2026 ഫെബ്രുവരി 26 വരെ 3,288 ദിവസത്തെ കാലതാമസമാണ് ഉണ്ടായത്. ഇത് കണക്കാക്കുമ്പോൾ നഷ്ടപരിഹാര തുക മാത്രം 3,28,800 രൂപ വരും. ഇതിനുപുറമെ മാനസിക പീഡനത്തിന് 3,000 രൂപയും കോടതി ചെലവുകൾക്കായി 2,000 രൂപയും നൽകാനും കോടതി നിർദ്ദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *