തിരുവനന്തപുരം: കെഎസ്ആർറ്റിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിൽ സർക്കാർ തീരുമാനം ഉടൻ. ബുധനാഴ്ച്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. യുഡിഎഫിൻറെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്നുള്ളത്. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്ന് ഗതാഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കി. സൗജന്യ യാത്രയിലൂടെ കെഎസ്ആർടിസിക്കുണ്ടാകുന്ന നഷ്ടം നികത്താൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ദീർഘ ദൂര ബസുകളിൽ സൗജന്യ യാത്ര നടപ്പാക്കുന്നത് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
