കോട്ടയം: സൗത്ത് സുഡാനിൽ നിന്നുമെത്തിയ 52 വയസുള്ള സ്ത്രീയ്ക്ക് എബോളയെന്ന് സംശയം. ഇതേത്തുടർന്ന് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പനിയും മറ്റു ലക്ഷണങ്ങളോടും കൂടി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സുഡാനിൽ നിന്നും എത്തിയതാണെന്ന് അറിഞ്ഞതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. രോഗിയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പനിയിൽ വ്യത്യാസമുണ്ടെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. സാംപിൾ ശേഖരിച്ച് തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാൽ മാത്രമെ എബോളയാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. തുടർ ചികിത്സ അടക്കമുള്ള കാര്യത്തിൽ തീരുമാനമെടുക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന കാര്യം ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
