തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിലെ അതൃപ്തി മുന്നണിയിലും പാർട്ടിയിലും തുടരുന്നതിനിടെ സർക്കാർ നിലപാട് തിങ്കളാഴ്ച നിയമസഭയിൽ വിശദീകരിക്കും. ബജറ്റിലെ നികുതി ഘടനയിൽ തുടക്കത്തിലേ ഇടഞ്ഞു നിൽക്കുയാണു പ്രതിപക്ഷം. ധന ബില്ലിൽ നികുതി ഘടനയെക്കുറിച്ച് പരാമർശം കൂടിയെത്തിയതോടെ ഇതു കൂടുതൽ ശക്തമാക്കാനിരിക്കെയാണ് സർക്കാർ നിലപാട് വിശദീകരിക്കുന്നത്. ധന ബില്ലിൽ നികുതി ഘടന ഉൾപ്പെടുത്തിയെങ്കിലും മദ്യ വിൽപ്പനയിൽ ചർച്ചയ്ക്ക് ശേഷം തീരുമാനമെന്നാണ് ഘടക കക്ഷികൾക്ക് കോൺഗ്രസിൻറെ ഉറപ്പ്.
മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തെ മുൻപും ഇപ്പോഴും എതിർക്കുന്നു എന്നായിരുന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചത്. മുൻ കെപിസിസി അധ്യക്ഷനായ വി.എം സുധീരനും മുസ്‌ലിം ലീഗും കേരള കോൺഗ്രസും എതിർപ്പുയർത്തിയിരുന്നു. വിൽപ്പന നികുതി നിശ്ചയിച്ച ബജറ്റ് പ്രഖ്യാപനം ബില്ലിൻറെ കരടിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചതോടെ ജൂലൈ ഒന്നിന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുന്ന ധനബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവ് ഏതാണ്ട് ഉറപ്പായി.
എന്നാൽ, യുഡിഎഫ് ചർച്ച ചെയ്യുമെന്ന ഉറപ്പ് ലഭിച്ചതിനാൽ ആലോചിച്ചു മാത്രം പ്രതികരണമെന്നാണ് വി.എം സുധീരൻറെയും നിലപാട്. വിവാദമായ ബജറ്റ് നിർദേശം ബില്ലിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു സുധീരൻറെ ആവശ്യം. ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച ശേഷമാണു നികുതിയിളവ് ധനബില്ലിൽ മുഖ്യമന്ത്രി ഉൾപ്പെടുത്തിയതെന്നും വിവരമുണ്ട്. ധന ബില്ലിൽ എന്തുകൊണ്ട് നികുതി ഘടന ഉൾപ്പെടുത്തിയെന്ന് ചർച്ചയ്ക്ക് ശേഷം എക്സൈസ് മന്ത്രി എം. ലിജു നിയമസഭയിൽ വിശദീകരിക്കുമെന്നാണ് വിവരം.
