തിരുവനന്തപുരം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി പരാതി. കൊല്ലം പന്മന സ്വദേശി വേണുവാണ്(48) കഴിഞ്ഞ ദിവസം മരിച്ചത്. വേണുവിന് മതിയായ ചികിത്സ നൽകിയില്ലെന്നാണ് കുടുംബത്തിൻറെ ആരോപണം. ആൻജിയോഗ്രാമിന് ആശുപത്രിയിലെത്തിയ വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നും നായയെ നോക്കുന്ന കണ്ണ് കൊണ്ടു പോലും രോഗിയെ തിരിഞ്ഞു നോക്കുന്നില്ലെന്നും വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു. തൻറെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാൽ മെഡിക്കൽ കോളെജ് ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥയാണെന്നും സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമാകേണ്ട ആശുപത്രി ശാപം കിട്ടേണ്ട ഭൂമിയായി മാറിയെന്നുമാണ് വേണു ശബ്ദ സന്ദേശത്തിൽ പറയുന്നത്.
