പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ 2019ലെ വിവാദ ഫലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിർബന്ധിത അവധി നൽകിയതിനു പിന്നാലെ സ്ഥലം മാറ്റം. എൻ വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ വാസുവിൻറെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്നു ശ്യാം പ്രകാശിനെതിരേയാണ് നടപടി. നിലവിൽ ഇയാൾ ദേവസ്വം വിജിലൻസ് തിരുവിതാംകൂർ സോൺ ഓഫിസർ ആയിരുന്നു ശ്യാം പ്രകാശ്. സ്വർണം ചെമ്പായ ഫയലുകൾ കൈകാര്യം ചെയ്തത് ശ്യാം പ്രകാശായിരുന്നു. സ്വർണക്കൊള്ള അന്വേഷണം തുടങ്ങിയതോടെ തൻറെ ഓഫിസിലെ ഉദ്യോഗസ്ഥനാണ് ഇയാളെന്നറിഞ്ഞ എസ്പി ഇയാളോട് നിർബന്ധിത അവധിയിൽ പോകാൻ നിർദേശിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സ്ഥലംമാറ്റവും. ദേവസ്വം വിജിലൻസിൽ നിന്ന് വർക്കല ഗ്രൂപ്പിലേക്കാണ് ശ്യാം പ്രകാശിനെ സ്ഥലംമാറ്റിയത്. വർക്കല അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർ ആയിട്ടാണ് സ്ഥലംമാറ്റം.
