താനെ: ജൂൺ ഒൻപതിന് മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് യാത്രക്കാർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് എൻജിനിയർമാരുടെ മുൻകൂർ ജാമ്യാപേക്ഷ താനെ കോടതി തള്ളി. കസാറയിലേക്കും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്കും പോയ രണ്ട് തീവണ്ടികൾ വളവിലൂടെ കടന്നുപോകുമ്പോൾ ഫുട്‌ബോർഡിലുള്ള യാത്രക്കാർ താഴെവീഴുകയായിരുന്നു. യാത്രക്കാരുടെ ബാഗുകൾ പരസ്പരം ഉരഞ്ഞതിനെത്തുടർന്ന് ഇവർ ട്രാക്കിലേക്കു വീണെന്നായിരുന്നു പ്രാഥമികറിപ്പോർട്ടുകൾ. പിന്നീട് അന്വേഷണ സമിതി ഇത് ശരിവച്ചതോടെ എൻജീനിയർമാർക്കെതിരെ കേസെടുക്കുകയായിരുന്നു.
