ഫരീദാബാദ്: ഭീകരബന്ധം ആരോപിച്ച് 2023 നവംബറിൽ ജമ്മുകശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ പുറത്താക്കിയ ശ്രീനഗറിലെ എസ്എച്ച്എംഎസ് ആശുപത്രിയിലെ ഡോക്റ്റർ നിസാർ ഉൾ ഹസൻ സംശയനിഴലിൽ. ചെങ്കോട്ട സ്ഫോടനത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോർട്ട്. ശ്രീനഗറിലെ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട ഇയാൾ അൽ ഫലാഹ് സ്കൂൾ ഓഫ് മെഡിക്കൽ സയൻസ് ആൻറ് റിസർച്ച് സെൻററിൽ ജോലി ചെയ്തിരുന്നു. അവിടെ വെച്ച് ഹസൻറെ കീഴിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ചെങ്കോട്ട സ്ഫോടനത്തിലെ ബോംബർ എന്ന് ആരോപിക്കപ്പെടുന്ന ഉമർ നബി ഉൾപ്പെടെയുളളവരെ ഹസൻ തീവ്രവാദത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് വിവരം. കശ്മീരിലെ വിഘടനവാദികൾക്കും ഭീകരർക്കും പിന്തുണ നൽകിയിരുന്ന ഹസൻറെ മുൻകാല ചരിത്രമാണ് സംശയമുനയിൽ നിർത്തുന്നത്. അറസ്റ്റിലായ ഡോക്‌റ്റർമാർക്ക് ഹസനുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ ഹസനെ ചോദ്യം ചെയ്യാനായി എൻഐഎ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.
