ന്യൂഡൽഹി: ഡൽഹി ജമാ മസ്ജിദ് പരിസരത്ത് സർവെ നടത്താൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. സർവേ നടത്തിയ ശേഷം അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുനീക്കണമെന്നും കോടതി ഉത്തരവിട്ടു. സയിദ് ഇലാഹി മസ്ജിദിൻറെ കമ്മ്യൂണിറ്റി സെൻററടക്കം ഇടിച്ചു നിരത്താൻ ഹർജി നൽകിയത് സംഘ്പരിവാർ അനുകൂല എൻജിഒ സേവ് ഇന്ത്യ ഫൗണ്ടേഷനാണ്. ഡൽഹി തുർക്ക്മാൻ ഗേറ്റിലെ സയിദ് ഇലാഹി മസ്ജിദിൻറെ പരിസരം ഒഴിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഡൽഹി ജമാ മസ്ജിദ് പരിസരത്തും സർവേ നടത്താൻ ഉത്തരവിട്ടത്. രണ്ട് മാസത്തിനകം സർവേ നടത്തി നടപടി സ്വീകരിക്കാനാണ് നിർദേശം. പൊതുഭൂമിയിൽ അനധികൃത പാർക്കിങ്, ആശുപത്രി, കച്ചവടക്കാർ എന്നിവ ഉണ്ടെന്നാണ് പൊതുതാൽപര്യ ഹർജിയിലുള്ളത്. ഷാഹി ഇമാമും ബന്ധുക്കളും പള്ളിക്ക് ചുറ്റുമുള്ള തുറസായ സ്ഥലങ്ങൾ കൈയേറി സ്വകാര്യ വീടുകൾ നിർമിച്ചതായും ആരോപണമുണ്ട്. സയിദ് ഇലാഹി മസ്ജിദിൻറെ പ്രദേശം ഒഴിപ്പിക്കാൻ സേവ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപകൻ പ്രീത് സിങാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
