ഇടുക്കി: പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പൊളിപ്പിച്ച റോഡ് മെമ്പർ ഇടപെട്ട് ഗതാഗത യോഗ്യമാക്കി. രാജാക്കാട് ഇന്ത്യൻ ഓയിൽ പമ്പിന് മുൻഭാഗത്തുള്ള റോഡാണ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. 2024 മെയ് മാസത്തിലാണ് രാജാക്കാട് പൊന്മുടി റോഡിൽ പമ്പിന് സമീപം ഓടയിലെ മലിനജലം റോഡിലേക്ക് ഒഴുകുന്നത് മാധ്യമ വാർത്തയായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ട് റോഡ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിപ്പിച്ചത്.
പമ്പുടമ പല പ്രാവശ്യം അവിടെ നിന്നും വെള്ളം ഒഴുക്കുന്നില്ല എന്നും ആദ്യം മുകൾഭാഗം പരിശോധിച്ച ശേഷം പമ്പിന് മുൻപിലെ സ്ലാബ് മാറ്റി പരിശോധിക്കണമെന്ന് പറഞ്ഞെങ്കിലും പ്രസിഡൻ്റും സെക്രട്ടറിയും ചേർന്ന് പ്രതികാരബുദ്ധിയോടെ റോഡും പമ്പിൻ്റെ ഉടമസ്ഥതയിലുള്ള ടൈൽ വിരിച്ച ഭാഗവുമടക്കം ഒരു വശത്തെ റോഡ് പൂർണ്ണമായി പൊളിക്കുകയും പൊളിച്ച ഭാഗം ശരിയായി മൂടാതെ മെറ്റലുകൾ ചിതറി തെറിച്ച് ഗതാഗതത്തിന് തടസം സൃഷ്ടിക്കുകയുമായിരുന്നു.
പരിശോധനയിൽ സമീപത്തെ ഹോട്ടലിൽ നിന്നാണ് മലിനജലമൊഴുക്കുന്നതെന്ന് കണ്ടെത്തുകയും ഓട പൂർണ്ണമായി മൂടുകയുമായിരുന്നു. ഇളക്കിയ ഭാഗം ശരിയായി ഉറപ്പിക്കാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ അവിടെ മറിഞ്ഞ് വീണ് പലർക്കും പരിക്കു പറ്റിയതിനെ തുടർന്ന് പമ്പുടമ പഞ്ചായത്തിലും, പൊതുമരാമത്ത് വകുപ്പിലും അറിയിച്ചെങ്കിലും നാളിതുവരെ നടപടി ഉണ്ടായില്ല.തുടർന്നാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ടൗൺ വാർഡ് മെമ്പർ ജോഷി കന്യാക്കുഴിയെ വിവരം അറിയിച്ചതിനെ തുടർന്ന് അദ്ദേഹം ഫണ്ട് സ്വരൂപിച്ച് ടാറിംഗ് നടത്തി റോഡ് ഗതാഗത യോഗ്യമാക്കുകയായിരുന്നു. മാതൃക പ്രവർത്തനം നടത്തിയ മെമ്പറെ നാട്ടുകാർ അനുമോദിച്ചു.
