ദുബായ്: പശ്ചിമേഷ്യയിൽ സൈനിക പിന്മാറ്റത്തെയും സമാധാന പുനഃസ്ഥാപനത്തെയുമാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്നു യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോർമുസ് കടലിടുക്ക് എല്ലാവർക്കും പ്രാപ്യമായ വിധത്തിൽ തുറക്കേണ്ടതിൻറെ പ്രാധാന്യം ഓർമിപ്പിച്ച മോദി ഇവിടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി. യുദ്ധത്തിൻറെ വിവരങ്ങൾ പങ്കുവയ്ക്കാൻ ട്രംപ് വിളിച്ചപ്പോഴാണു മോദി ഇന്ത്യയുടെ നിലപാട് അറിയിച്ചത്.
യുഎസ് പ്രസിഡൻറ് വിളിച്ച വിവരം മോദി തന്നെയാണു സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ നിരന്തരം ബന്ധം പുലർത്താമെന്ന് ഇരുവരും തീരുമാനിച്ചതായും മോദി പറഞ്ഞു. സുപ്രധാനമായ കപ്പൽപ്പാതയിലെ ഗതാഗതം സംബന്ധിച്ച് ഇരുവരും ചർച്ച നടത്തിയെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അഞ്ചു ദിവസം ഇളവ് നൽകിയതിനു പിന്നാലെയാണ് ട്രംപ്, മോദിയെ വിളിച്ചത്. ഈ ദിവസങ്ങളിൽ ഇറാൻറെ ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നാണ് ട്രംപിൻ്റെ വാഗ്ദാനം.
